ലൈംഗികപീഡനം: രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ പൊലീസ് പിടിയിലായി. ഫോര്‍ട്ട്‌കൊച്ചി പുല്ലുപാലത്തിന് സമീപം തോട്ടോളി വീട്ടില്‍ ടിസാന്‍ നവാസ് എന്നു വിളിക്കുന്ന നവാസിനെയാണ് അറസ്റ്റുചെയ്തത്. രണ്ടാംഭാര്യയുടെ 17കാരിയായ മകളെയാണ് ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പീഡനത്തിനിരയാക്കിയിരുന്നത്. മാതാവ് വീട്ടുജോലിക്കായി പോയ പെണ്‍കുട്ടി രണ്ടാനച്ഛന്റെ സംരക്ഷണയിലായിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്.
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്തശേഷമായിരുന്നു ആദ്യപീഡനം.പിന്നീട് ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭയപ്പെടുത്തിയുമാണ് ഇയാള്‍ കുട്ടിയെ  പീഡനത്തിനിരയാക്കിയത്. സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി വീടിനടുത്തുള്ള സ്ത്രീയോട് വിവരം പറഞ്ഞു. ഇവര്‍ എറണാകുളം വനിതാ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് എസ്‌ഐ ലൈലകുമാരി കുട്ടിയുടെ മൊഴിയെടുക്കുകയും കേസ് തോപ്പുംപടിയിലേക്ക് കൈമാറുകയുമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിയെ 10-ാംക്ലാസ് ജയിച്ചശേഷം നിര്‍ബന്ധിച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. ഇറച്ചിവെട്ട് തൊഴിലാളിയാണ് നവാസ്. ബലാല്‍സംഗത്തിനും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് പുതിയതായി രൂപീകരിച്ച വകുപ്പുപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി.