തിരഞ്ഞെടുപ്പ്: കോഴിക്കോട്ട് പിടികൂടിയത് 1.33 കോടി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃതമായി പണം ചെലവഴിക്കുന്നത് സംബന്ധിച്ചുള്ള നടപടി സംസ്ഥാനത്ത് കര്‍ശനമാക്കിയതോടെ വിവിധ ജില്ലകളില്‍ നിന്നായി കോടിക്കണക്കിന് രൂപ പിടികൂടി. തിരഞ്ഞെടുപ്പ് പ്രചാരണവും പെരുമാറ്റചട്ട പരിപാലനവുമായി ബന്ധപ്പെട്ട നടപടികളുടെ നിരീക്ഷണത്തിനായി രൂപവത്ക്കരിച്ച വിവിധ സ്റ്റാറ്റിക് സര്‍വേയലന്‍സ് ടീമുകളുടെ പരിശോധനകളിലായി കോഴിക്കോട് ജില്ലയില്‍ 1.33 കോടി രൂപ കണക്കില്‍പെടാത്ത പണമെന്ന നിലയില്‍ പിടിച്ചെടുത്തു. മാര്‍ച്ച് 17ന് ബേപ്പൂര്‍ മണ്ഡലത്തിന്റെ ടീം ഇടപ്പളളി സ്വദേശി കെ.കെ. യൂസഫില്‍ നിന്നും 25 ലക്ഷം രൂപയാണ് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി പി. ഹാറൂണിന്റെ പക്കല്‍ നിന്നും 18 ന് ആറു ലക്ഷം രൂപ കോഴിക്കോട് സൗത്ത് ടീം കണ്ടെത്തിയിരുന്നു. 28 ന് തിരുവനമ്പാടി ടീം മഞ്ചേരിയിലുളള അബ്ദുള്‍ നാസറില്‍ നിന്നും 17 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട് സൗത്ത് ടീം 23 ന് കല്ലായി റോഡിലെ വി. ആര്‍. ആസിഫില്‍ നിന്നും 31.65 ലക്ഷം രൂപയും പേരാമ്പ്ര ടീം ഏപ്രില്‍ 3 ന് വടകര സ്വദേശി കണ്ടറ സലീലില്‍ നിന്നും 54 ലക്ഷം രൂപയും കണ്ടെടുത്തു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ആദായ നികുതി വകുപ്പ് കൈക്കൊളളുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.