രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പ്രതികളുടെ വധ ശിക്ഷ റദ്ദാക്കി

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ  വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ ശിക്ഷയാണ് ജീവപര്യന്തമായി മാറ്റിയത്.
ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായ സാഹചര്യത്തിലാണ് വിധി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ചീഫ് ജസ്റ്റിസ് വി. സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
1991 മെയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്, ഈ കേസില്‍ 1992ല്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചു. 2000ല്‍ നളിനി, ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവര്‍ക്ക് വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഇവര്‍ നല്‍കിയ ദയാഹര്‍ജിയില്‍ 2011ലാണ് രാഷ്ട്രപതി തീരുമാനമെടുത്തത്. ഇവരില്‍ നളിനിയുടെ ശിക്ഷ തമിഴ്‌നാട് സര്‍ക്കാര്‍ വധശിക്ഷ നേരത്തെ ഇളവു നല്‍കിയിരുന്നു. അവശേഷിച്ചവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിലാണ്, ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

Sharing is Caring