കെ സുരേന്ദ്രന്റെ മകന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ജോലി നല്‍കിയത് ബന്ധു നിയമനമെന്നാരോപണം.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമിച്ചതില്‍ വന്‍ വിവാദമുയരുന്നു. സംഭവം ബന്ധുനിയമനമാണെന്നാണ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തകിയിലേക്കപേക്ഷിച്ച മറ്റു ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ബി ടെക് അടിസ്ഥാനയോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒരു ഒഴിവിലേക്ക് കെ സുരേന്ദ്രനെ മകനെ നിയമിച്ചുവെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങള്‍തേടുമ്പോള്‍ അതെല്ലാം ആര്‍ ജി സി ബി മറച്ചുവയ്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ എഴുതിയ പരീക്ഷയെക്കുറിച്ച് രാജീവ് ഗാന്ധി സെന്‍ര്‍ അധികൃതര്‍ യാതൊരു വിവരവും തരുന്നില്ലന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

2021 ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് സാധാരണഗതിയില്‍ ഈ പോസ്റ്റുകളിലേക്ക് നിയമിക്കാറുള്ളത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ബി ടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ അറുപത് ശതമാനം മാര്‍ക്കോടെ നേടിയ ബിരുദമാണ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരുന്നത്.എംടെക്കുള്ളവര്‍ക്ക് ഷോര്‍ട്ട്‌ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്.

ചുരുക്കിപ്പറഞ്ഞാല്‍ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമുള്ളവര്‍ക്കായി ഒരു തസ്തിക രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പ്രത്യേകം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി. ആര്‍ജിസിബി വെബ്‌സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി.

അതിന് ശേഷമാണ് സംശയാസ്പദമായ മറ്റ് നീക്കങ്ങള്‍ ഉണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല.

ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബി നിയമനം നല്‍കിയെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ദില്ലിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചുവെന്നും ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *