തമിഴ്‌നാട് കള്ളക്കുറിശിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ റീ പോസ്റ്റ്‌മോർട്ടം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി. വിദഗ്ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ- പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്‌ക്കരിക്കാൻ കോടതി ആവശ്യപ്പെട്ടു.കേസിൽ 325 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂൾ ക്യാമ്പസിൽ ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്.ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു.പ്രതിയെ പിടിക്കാൻ സ്‌കൂൾ കത്തിച്ചാൽ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാൻ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് മദ്രാസ് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ജഡ്ജ് സതീഷ് കുമാർ ചോദിച്ചു.
ഉടൻ റീ പോസ്റ്റ്‌മോർട്ടം നടത്താനും കോടതി ഉത്തരവിട്ടു.ഇന്നലത്തെ പ്രതിഷേധത്തിൽ അറസ്റ്റിലായ 325 പ്രതികളെ പൊലീസ് കള്ളക്കുറിച്ചി ജില്ലാ കോടതിയിൽ ഹാജരാക്കി.ചിന്നസേലത്തെ സംഘർഷത്തിന് സമൂഹമാധ്യമങ്ങളിൽ ആഹ്വാനം നടത്തിയ അണ്ണാ ഡിഎംകെ ഐ ടി വിംഗിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ സ്‌കൂളിന്റെ സുരക്ഷ പൊലീസ് വീണ്ടും വർദ്ദിപ്പിച്ചു. 1500 പൊലീസുകാരണ് നിലവിൽ കള്ളക്കുറിച്ചിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടെ സ്‌കൂളിലെ മറ്റൊരു അധ്യാപകനെക്കൂടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം അറസ്റ്റ് ചെയ്തു.സ്‌കൂൾ പ്രിൻസിപ്പാൾ
ശിവശങ്കർ, അധ്യാപിക ശാന്തി, സ്‌കൂൾ സെക്രട്ടറി കൃതിക, മാനേജ്‌മെന്റ് പ്രതിനിധി രവികുമാർ എന്നിവരാണ് അറസ്റ്റിലായത്.സ്‌കൂളിനെതിരെ നേരത്തേയും സമാന പരാതികൾ ഉയർന്നിരുന്നതായി അധ്യാപകനും മലയാളിയുമായ ജവഹർ പറയുന്നു
അനിഷ്ടസംഭവങ്ങളുടെ സാഹചര്യത്തിൽ രണ്ട് മന്ത്രിമാർ കള്ളകുറിച്ചിക്ക് തിരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി.വിദ്യാഭ്യാസമന്ത്രി അൽപിൽ മഹേഷ് പൊയ്യാമൊഴി, പൊതുമരാമത്ത് മന്ത്രി എ.വി.വേലു എന്നിവർ കള്ളക്കുറിച്ചിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കും.പ്രത്യേക സാഹചര്യത്തിൽ ചിന്നസേലത്തെ നിരോധനാജ്ഞ 31 വരെ നീട്ടി.