ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ തുടരുന്ന കനത്തമഴയലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 33 ആയി. ഉത്തരാഖണ്ഡില്‍ 28 പേരും ഹിമാചല്‍ പ്രദേശില്‍ ആറ് പേരുമാണ് മരിച്ചത്. 300 പേരെ കാണാതായി. ഏഴ് ജില്ലകളിലെ 1500ലേറെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ച്, ലക്ഷ്മിപുരി ഖേരി ജില്ലകളില്‍നിന്നാണ് 300 പേരെ കാണാതായത്. ഇവര്‍ ഒഴുകിപ്പോയിരിക്കാമെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു.
മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയും നേപ്പാളില്‍ മഴ കനത്തതോടെ ഡാമുകള്‍ തുറന്നു വിടുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. പെരുമഴയെത്തുടര്‍ന്ന് നേപ്പാളിലെ ഡാമുകള്‍ തുറന്നുവിട്ടതും വെളളപ്പൊക്കത്തിന്റെ ആക്കം കൂടാന്‍ കാരണമായി. വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഋഷികേഷ് അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 120 മില്ലീമീറ്റര്‍ മഴയാണ് ഡെറാഡൂണില്‍ രേഖപ്പെടുത്തിയത്. മൂന്നു സംസ്ഥാനങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ കോടി കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത്.