മന്ത്രി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു, വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം


ബന്ധു നിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു. കഴിഞ്ഞ ദിവസം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. തനിക്ക് വീഴ്ച പറ്റിയെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്. എന്നാല്‍, തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്നും പാര്‍ട്ടി ആലോചിച്ച്‌ നടപടി എടുക്കുമെന്നും കോടിയേരി മറുപടി നല്‍കി.പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജി സന്നദ്ധത അറിയിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി. അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. നിയമനം വിവാദമായതോടെ അത് റദ്ദാക്കുകയും ചെയ്തു. എന്നാല്‍, താന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് സര്‍ക്കാരിന്റെ സത്ഭരണത്തിന് കോട്ടമുണ്ടാക്കുമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.




Sharing is Caring