ബിഹാറിൽ എൻ.ഡി.എ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാർ മുഖ്യമന്ത്രിയാകും. വകുപ്പ് വിഭജന ചർച്ചകൾ എൻ.ഡി.എയിൽ തുടരുകയാണ്. ആഭ്യന്തരവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെ.ഡി.യുവിന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാകില്ല. ജിതിൻ റാം മഞ്ചിയുടെ എച്ച്.എ.എമ്മും, വികാസ് ശീൽ പാർട്ടിയും മന്ത്രിപദം ആവശ്യപ്പെടും. എന്‍ഡിഎ യോഗത്തില്‍ മന്ത്രിപദം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി പിന്നീട് പ്രത്യേക ചർച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത. ബിജെപി, എച്ച്എഎം, വിഐപി എന്നീ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. എൽജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി തീരുമാനിക്കുമെന്നാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.