പി.ടി ഉഷക്ക് സ്ഥലം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോഴിക്കോട് കോര്‍പറേഷന്‍


കോഴിക്കോട്: പി.ടി ഉഷക്ക് വീട് നിര്‍മിക്കാന്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിന്റെ സ്ഥലം വിട്ടു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോഴക്കോട് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫിലെ സി.പി.എം പ്രതിനിധി കെ.വി ബാബുരാജാണ് ഇതു സംബന്ധിച്ച ശ്രദ്ധക്ഷണിച്ചത്. സ്ഥല പരിമിതിയിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലും വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ മികച്ച നാലാമത്തെ എന്‍ജിനീയറിങ് കോളജിനെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയാണ് സ്ഥലമേറ്റെടുക്കല്‍ എന്ന് അദ്ദേഹം സൂചിപ്പിച്ചു. പി.ടി ഉഷക്ക് നഗരത്തില്‍ നാല്‍പത് സെന്റോളം സ്ഥലവും വീടും ഉണ്ടെന്നും ഇതിന് പുറമേ ഒരേക്കര്‍ സ്ഥലം മാത്രമുള്ള എന്‍ജിനീയറഇങ് കോളജില്‍ നിന്നും 10സെന്റ് സ്ഥലം വിട്ടു നല്‍കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി.


കോളജിലെ വനിതാ ഹോസ്റ്റലിനു വേണ്ടി കണ്ടെത്തിയ സ്ഥലമാണ് വിട്ടു നല്‍കാനുള്ള ഉത്തരവ് സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റവന്യൂലാന്റ് കമ്മീഷണറുടേതായ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട ് ഇറങ്ങിയത്.
നിലവില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ 1.43 ഏക്കര്‍ സ്ഥലത്ത് ഗവ. എന്‍ജിനീയറിങ് കോളജും ടെക്‌നിക്കല്‍ ഹൈസ്‌കൂളും പോളിടെക്‌നിക് ക്യാംപസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് പി.ടി ഉഷക്കായി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിനെതിരേ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് അറിയുന്നത്.




Sharing is Caring