കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ ഭാരതത്തിന്റെ പ്രധാന ഭാഗം തന്നെയാണ്. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്‌ഷാ. ഭീകരവാദത്തെ എന്തുവിലകൊടുത്തും ചെറുക്കും. ഭീകരവാദം എവിടെനിന്നു വന്നാലും ബിജെപി സർക്കാർ അതിനെതിരെ പോരാടും. ഉറിയിലെ ആക്രമണം കൊണ്ട് ഭാരതത്തെ തോൽപ്പിക്കാമെന്നു കരുതുന്നവർ മൂഢന്മാരാണ്. ഭീകരവാദത്തെ പാക്കിസ്ഥാൻ പരസ്യമായി പിന്തുണയ്ക്കുകയാണ്. ഭീകരരെ തറപറ്റിക്കും. ഭീകരവിരുദ്ധ പോരാട്ടം എളുപ്പത്തിൽ അവസാനിക്കുന്നതല്ല. എത്ര നീണ്ട പോരാട്ടമായാലും അന്തിമ വിജയം ഭാരതത്തിന്റേതായിരിക്കും.
കശ്മീർ പ്രശ്നത്തിൽ ഭാരതം ചർച്ചയ്ക്കു തയ്യാറാണ്. എന്നാൽ, രാജ്യത്തെയും രാജ്യത്തിന്റെ സംസ്കാരത്തെയും മാനിക്കുന്നവരുമായി മാത്രമേ ചർച്ചയുള്ളൂ. ഉറി അക്രമണം അപലപനീയമാണ്. ഇതിനെതിരെ ബിജെപിയുടെ പ്രസ്താവന സമ്മേളനത്തിനിടെ പുറത്തിറക്കുമെന്നും അമിത്‌ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിന് പാര്‍ട്ടി സുസജ്ജമാണെന്നും വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ വിജയം കൈവരിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അമിത്ഷാ വ്യക്തമാക്കി.