സഹായം തേടിവന്ന വീട്ടമ്മയുടെ പരാതി അറിയിക്കാനായി വിളിച്ചപ്പോൾ ശംഖുമുഖം അസി. കമ്മീഷണറിൽ നിന്നും വളരെ മോശം അനുഭവമുണ്ടായെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ. അസി.കമ്മീഷണർ തന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തെന്നും സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ശ്രിലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി എന്നോട് ആവശ്യപ്പെട്ടെന്നും അവർ കുറിപ്പിൽ പറയുന്നു.
എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാൻ ഞാൻ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എൻ്റെ കോൾ എടുത്തില്ല. ഒരു റിട്ടയേർഡ് ഡിജിപിയോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, സാധാരണക്കാരോട് അവരുടെ പെരുമാറ്റം ഒന്ന് ആലോചിച്ചു നോക്കൂ, ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ ആരു ശ്രദ്ധിക്കുന്നെന്നും ശ്രീലേഖ ഫെയ്സബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
എന്തുകൊണ്ടാണ് പോലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണറിൽ നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെൻ്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവൾ.
വലിയ പീഡനങ്ങളാണ് അവൾ നേരിട്ടത്. വലിയതുറ പോലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പോലീസ് ഓഫീസുകൾ. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭർത്താവിൻ്റെ വീടൊഴിയാനാണ് പൊലീസുകാർ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോൾ അയാൾ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തിൽ ഞാൻ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാൾ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി എന്നോട് ആവശ്യപ്പെട്ടു.
എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാൻ ഞാൻ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എൻ്റെ കോൾ എടുത്തില്ല. കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്.എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം…. പാവം ലിജി… ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവൾക്കുള്ള ഏകവഴി എന്നാണ് എൻ്റെ ആശങ്ക
പൊതുജനങ്ങളോട് സൗഹാർദ്ദപരമായ പെരുമാറാണമെന്ന് നിർദ്ദേശം നൽകാനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കുമായി ഡി.ജി.പി ഇന്നലെ ഒരു യോഗം വിളിച്ചിരുന്നു. ഒരു റിട്ടയേർഡ് ഡിജിപിയോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, സാധാരണക്കാരോട് അവരുടെ പെരുമാറ്റം ഒന്ന് ആലോചിച്ചു നോക്കൂ ?? ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ ആരു ശ്രദ്ധിക്കുന്നു???