വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം രണ്ട് പേർക്ക്. ഡേവിഡ് ജൂലിയസിനും ആർഡം പാറ്റപൂറ്റിയനുമാണ് പുരസ്‌കാരം പങ്കിട്ടത്. സ്പർശവും ഊഷ്മാവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലിനാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഡേവിഡും ആർഡമും.
വിവിധ അസുഖങ്ങൾ കാരണമുണ്ടാകുന്ന കടുത്ത ശാരീരിക വേദനകൾ എങ്ങനെ ശമിപ്പിക്കാൻ സാധിക്കും, ചികിത്സ എന്നിവയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പഠനം. ചൂട്, തണുപ്പ്, സ്പർശം എന്നിവ അറിയാൻ സാധിക്കുന്ന നമ്മുടെ കഴിവ് അത്യന്തം പ്രധാനപ്പെട്ടതാണെന്നും, ലോകവുമായുള്ള നമ്മുടെ സമ്പർക്കത്തിന് പ്രധാനമാണെന്നും നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
മനുഷ്യ ശരീരത്തിലെ നെർവസ് സിസ്റ്റം എങ്ങനെയാണ് ചൂട്, തണുപ്പ് എന്നിവ തിരിച്ചറിയുന്നതെന്ന പ്രതിഭാസത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇരുവരുടേയും കണ്ടുപിടുത്തത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
മുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌സൻ എന്ന വസ്തു ഉപയോഗിച്ചാണ് ഏത് നെർവ് എൻഡിംഗാണ് നമ്മെ ചൂട് തിരിച്ചറിയാൻ സാധിക്കുന്നതെന്ന് കണ്ടെത്തിയത്. ജൂലിയസായിരുന്നു ഈ കണ്ടെത്തലിന് പിന്നിൽ. എങ്ങനെയാണ് നമ്മുടെ പരിസ്ഥിതിയെ നാം അറിയുന്നത് (sense) എന്ന് ഈ കണ്ടുപിടുത്തം വ്യക്തമാക്കുന്നുവെന്ന് നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. കണ്ണുകൾ എങ്ങനെയാണ് വെളിച്ചം തിരിച്ചറിയുന്നത്, ശബ്ദങ്ങൾ അങ്ങനെയാണ് കാതുകൾ തിരിച്ചറിയുന്നത്, ഗന്ധം, രുചി എന്നിവ തിരിച്ചറിയുന്നത് തുടങ്ങി ആയിരക്കണക്കിന് വർഷക്കാലം നാം തേടി നടന്ന ഉത്തരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി.