നഫ്‌ലയുടെ മരണം: ദുരൂഹതയാരോപിച്ച് യുവതിയുടെ കുടുംബം

പാലക്കാട് പത്തിരിപ്പാലയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ കുടുംബം. ആത്മഹത്യയ്ക്ക് കാരണം ഭര്‍തൃ മാതാവിന്റെയും സഹോദരിയുടെയും പീഡനമാണെന്നും ഗര്‍ഭിണിയാകാത്തതിനെ ചൊല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.

പത്ത് മാസം മുമ്പായിരുന്നു ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ – കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം നടന്ന് 10 മാസം കഴിഞ്ഞിട്ടും ഗര്‍ഭിണിയാകാത്തതില്‍ ഭര്‍തൃമാതാവും സഹോദരിയും നഫ്‌ലയെ പീഡിപ്പിച്ചിരുന്നു. അമിത വണ്ണമാണെന്ന് ആരോപിച്ച് നഫ്‌ലയെ പരിഹസിച്ചിരുന്നു. മരിക്കുന്ന ദിവസവും ഇക്കാര്യം നഫ്‌ല സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നഫ്‌ലയുടെ പിതാവ് പറഞ്ഞു. സഹോദരന്‍ നഫ്‌സലും നഫ്‌ലയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ജനലില്‍ തൂങ്ങി മരിച്ചു എന്നത് വിശ്വസിക്കാനാവില്ല. കഴുത്തില്‍ ഷാള്‍ കുരുക്കി ആത്മഹത്യ ചെയ്തുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകളുണ്ടെന്ന് സഹോദരന്‍ ആരോപിച്ചു. മങ്കര പൊലീസിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരിക്കുകയാണ്. നഫ്‌ലയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മങ്കര പൊലിസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് 19 വയസ്സുകാരിയായ നഫ്‌ലയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുജീബ് പുറത്ത് പോയി തിരിച്ചു വന്നപ്പോള്‍ മുറിയുടെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിളിച്ചിട്ട് തുറക്കാതായതോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നഫ്‌ലയെ ജനാലയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *