ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്

Electionന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ആസാമിലെ അഞ്ച് മണ്ഡലത്തിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് ഇന്ന് വോട്ടടുപ്പ് നടക്കുക. രണ്ടാം ഘട്ടവോട്ടെടുപ്പ് ബുധനാഴ്ചയാണ് നടക്കുക. അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ രണ്ട് മണ്ഡലങ്ങളിലും മണിപ്പൂര്‍, നാഗാലാന്റ്, മിസോറം എന്നിവിടങ്ങളിലെ ഓരോ സീറ്റിലുമാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
മൂന്നാം ഘട്ടത്തില്‍ കേരളം അടക്കം 14 സംസ്ഥാനങ്ങളിലെ 92 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടത്തിലെ പ്രചരണ പരിപാടികള്‍ ചൊവ്വാഴ്ച അവസാനിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ, ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ എന്നിവരാണ് ദേശീയതലത്തിലെ മുഖ്യ എതിരാളികള്‍. സോഷ്യലിസ്റ്റ്-ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി രൂപീകരണത്തിന് മുമ്പേ തകര്‍ന്നെങ്കിലും ഈ പാര്‍ട്ടികള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുകയാണ്. തെലുങ്കുദേശം പാര്‍ട്ടി എന്‍ ഡി എ മുന്നണിയില്‍ ചേക്കേറിയതാണ് മറ്റൊരു പ്രധാനസംഭവം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളായി മാറിയ ആം ആദ്മി ദേശീയ തലത്തില്‍ മത്സരത്തിനിറങ്ങിയതും ശ്രദ്ധേയമാണ്. ആദ്യഘട്ടം വോട്ടെടുപ്പ് തുടങ്ങുന്ന ഇന്നാണ് ബി ജെ പി പ്രകടനപത്രിക പുറത്തിറക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച തന്നെ പ്രകടന പത്രിക പുറത്തിറക്കി പ്രചരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.
ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടംഏപ്രില്‍ 12നാണ്. 17ന് അഞ്ചാം ഘട്ടവും 24ന് ആറാംഘട്ടവും 30ന് ഏഴാംഘട്ടവും മെയ് എട്ടിന് എട്ടാംഘട്ടവും മെയ് 12ന് അവസാനഘട്ടവോട്ടെടുപ്പും നടക്കും. മെയ് 16നാണ് വോട്ടെണ്ണല്‍.