വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി 20യിലും ജയം തുടർന്ന് ഇന്ത്യ. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 68 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ്, അശ്വിൻ, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. ജഡേജക്കും ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. ക്യാപ്റ്റന്‍ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചു മികച്ച തുടക്കം നൽകിയ രോഹിത് 44 പന്തിൽ 64 റൺസ് നേടി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ദിനേശ് കാർത്തിക് 19 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ നന്നായി തുടങ്ങിയ ആതിഥേയർക്ക് പരിചയക്കുറവ് വിനയായി. മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ കരീബിയൻ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസിൽ അവസാനിച്ചു. 20 റൺസെടുത്ത ഓപ്പണർ ഷമാർ ബ്രൂക്സ് ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.