യുകെയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെക്കുറിച്ച്‌ വിവാദപരാമശങ്ങള്‍ നടത്തിയ ആഭ്യന്തര സെക്രട്ടറി രാജിവച്ചു

ബ്രിട്ടണില്‍ രാഷ്‌ട്രീയ- സാമ്ബത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ യുകെ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രാവര്‍മാന്‍ സ്ഥാനം രാജിവച്ചു.സര്‍ക്കാരിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് അറിയിച്ചായിരുന്നു രാജി. സുയെല്ല രാജിക്കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന് കൈമാറി. ഒരാഴ്ചയ്ക്കിടെ ലിസ് ട്രസ് ക്യാബിനറ്റില്‍ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് സുയെല്ല ബ്രാവര്‍മാന്‍. ഒക്‌ടോബര്‍ 14ന് ലിസ് ട്രസ് സര്‍ക്കാരിന്റെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ക്വാസി ക്വാര്‍ട്ടെംഗിനെ മാറ്റി പകരം ജെറമി ഹണ്ടിനെ നിയമിച്ചിരുന്നു.

കുടിയേറ്റം സംബന്ധിച്ച മന്ത്രിതല പ്രസ്താവനയുടെ കരട് രേഖാമൂലം പ്രസിദ്ധീകരിക്കുന്നതിനായി വിശ്വസ്തനീയനായ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന് ഇമെയില്‍ മുഖാന്തിരം അയച്ചുവെന്നും ഇതിലൂടെ നിയമങ്ങള്‍ സാങ്കേതികമായി ലംഘിച്ചുവെന്നും രാജിക്കത്തില്‍ പറയുന്നു. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഔദ്യോഗിക ചാനലുകളില്‍ വിവരമറിയിച്ചുവെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി. ലിസ് ട്രസ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും അവര്‍ കത്തില്‍ സൂചിപ്പിച്ചു.

വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദ്ധാനങ്ങള്‍ സ‌ര്‍ക്കാര്‍ ലംഘിച്ചുവെന്ന് സുയെല്ല കത്തില്‍ ചൂണ്ടിക്കാട്ടി. പ്രകടനപത്രികയിലെ വാഗ്ദ്ധാനങ്ങളെ മാനിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച്‌ ആശങ്കയുണ്ട്. കുടിയേറ്റം കുറയ്ക്കുക, അനധികൃത കുടിയേറ്റം തടയുക തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ പാലിക്കേണ്ടതിനെക്കുറിച്ചും അവര്‍ കത്തില്‍ വ്യക്തമാക്കി.

അടുത്തിടെ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ സുല്ല ബ്രാവര്‍മാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയും യുകെയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചചെയ്യുന്നതിനിടെയായിരുന്നു സുയെല്ലയുടെ പരാമര്‍ശം. പിന്നാലെ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) തകര്‍ച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുകെയില്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരായതിനാല്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആശങ്കയുണ്ടെന്നും ഇത് കൂടുതല്‍ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ വംശജ കൂടിയായ സുല്ല ബ്രാവര്‍മാന്‍ പറഞ്ഞത്.

സുല്ലയുടെ അനാദരവോടെയുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിച്ചെന്നും നിരാശപ്പെടുത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ പരാമര്‍‌ശങ്ങള്‍ക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി അനുബന്ധിച്ചുള്ള യുകെ സന്ദര്‍ശനം പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *