ബാര്‍ ലൈസന്‍സ് പുതുക്കല്‍: സുധീരന്റെ നിലപാടിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു

Liquerതിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ പി സി സിയും സര്‍ക്കാരും രണ്ട് തട്ടിലായതിനാല്‍ തീരുമാനമെടുക്കാനാകാതെ സര്‍ക്കാര്‍ വിയര്‍ക്കുന്നു. പ്രശ്‌നപരിഹാരത്തിനായി തിങ്കളാഴ്ച നടക്കുന്ന കെ പി സി സി യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെങ്കിലും സുധീരന്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും ഈ വിഷയം പരിഹരിക്കാന്‍ അല്‍പം വിയര്‍ക്കുമെന്നതില്‍ സംശയമില്ല.
നിലവാരമില്ലാത്ത ബാറുകള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടുക തന്നെ വേണമെന്ന കര്‍ശന നിലപാടാണ് കെ പി സി സി പ്രസിഡന്റ് വി എം സുധീരനെങ്കില്‍ ഇക്കാര്യത്തില്‍ സമയവായമുണ്ടാക്കി ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കാമെന്ന് അഭിപ്രായമാണ് സര്‍ക്കാരിന്. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ 418 ബാറുകള്‍ ഉപാധികളോടെ ലൈസന്‍സ് പുതുതുക്കി നല്‍കി തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. ബാര്‍ തുറക്കാന്‍ അനുവദിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ നിലവാരം മെച്ചപ്പെടുത്താനുളഅള നടപടികള്‍ സ്വീകരിക്കാന്‍ ബാര്‍ ഉടമകളുമായി രേഖാമൂലം ഉറപ്പുവാങ്ങുകയുമാകാമെന്നാണ് എക്‌സൈസ് വകുപ്പിന്റെ ഉപദേശം.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുറുക്കാതിരുന്നത്. മൂന്നാഴ്ചായായി അടച്ചിട്ടിരിക്കുന്ന ബാറുകള്‍ തുറന്നുകൊടുക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ഇതെത്തുടര്‍ന്നാണ് ബാര്‍ ലൈസന്‍സുകള്‍ പുതുക്കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നത്. ഇനി യു ഡി എഫ് യോഗം വിളിച്ചുകൂട്ടി സമവായമുണ്ടാക്കാനായിരിക്കും ശ്രമം നടക്കുക.
നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയതോടെ ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന കുടുംബങ്ങള്‍ പട്ടിണിയായെന്ന മുറവിളി എല്ലാ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഇടതുപക്ഷ കക്ഷികള്‍ തൊഴിലാളികളെ സംരക്ഷിക്കണമെന്നും ബാറുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇരുപതിനായിരം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലായെന്നാണ് എക്‌സൈസ് വകുപ്പിന്റെയും ബാറുടമകളുടെയും കണക്ക്.
ഇപ്പോള്‍ തൊഴിലാളികളുടെ പേരിലാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും ബാറുടമകളും മുറവിളി കൂട്ടുന്നത്. ഒന്നുകില്‍ നിലവാരം മെച്ചപ്പെടുത്താന്‍ സമയപരിധി നല്‍കി ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുക, അല്ലെങ്കില്‍ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചാലുടന്‍ ലൈസന്‍സ് പുതുക്കി നല്‍കുക. എന്നാല്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സുധീരന്റെ നിലപാട്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ച് ഈ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ചുള്ള പ്രയോഗികവശങ്ങള്‍ സര്‍ക്കാര്‍ തേടിയിരുന്നു. സംസ്ഥാനത്തെ മദ്യനയത്തെക്കുറിച്ച് വിശദമായി പഠിച്ച ദസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും പരിഗണിച്ചുകൊണ്ടായിരിക്കും ഇനി ഈ വിഷയത്തില്‍ തീരുമാനമുണ്ടാവുക.
മുന്‍കാലത്ത് മദ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്രയേറെ മുന്നൊരുക്ക ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കര്‍ശന നിലപാടുകളാണ് സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും ബാറുടമകള്‍ക്കും തിരിച്ചടിയായത്. പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും സമയവായത്തിലെത്തിയില്ലെങ്കില്‍ ഈ വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.  യു ഡി എഫില്‍ മുസ്ലീം ലീഗ് ഒഴികെയുള്ള പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനൊപ്പമായിരിക്കും പ്രത്യക്ഷത്തില്‍ നിലകൊള്ളുക. മുസ്ലീം ലീഗിന് മദ്യവിഷയത്തില്‍ ബാറുകള്‍ക്ക് അനുകൂലമായ നിലപാട് പരസ്യമായി സ്വീകരിക്കാന്‍ ബുദ്ധിമുട്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *