74ാം റിപബ്ലിക് ദിനം കെങ്കേമമാക്കി രാജ്യം


74ാം റിപബ്ലിക് ദിനം കെങ്കേമമായി ആഘോഷിച്ച്‌ രാജ്യം. രാജ്യത്തിന്‍്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ഗ്രാന്‍ഡ് പരേഡ് രാഷ്ട്രതലസ്ഥാനത്ത് അരങ്ങേറി.രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍തവ്യപഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.


റിപബ്ലിക് ദിന വിശിഷ്ടാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സീസിക്കൊപ്പമാണ് രാഷ്ട്രപതി കര്‍തവ്യ പഥിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും സ്വീകരിച്ചു. തുടര്‍ന്ന് ഗ്രാന്‍ഡ് പരേഡ് ആരംഭിച്ചു. കര, വ്യോമ, വായു സേനാംഗങ്ങളും വിവിധ അര്‍ധ സൈനിക വിഭാഗങ്ങളും പോലീസ് സേനകളും അഗ്നിവീറുമാരും എന്‍ സി സി കേഡറ്റുമാരും മറ്റും പരേഡില്‍ അണിനിരന്നു. രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. ഈജിപ്ഷ്യന്‍ സേനയും പരേഡിലുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം പരേഡ് നീണ്ടു. ദേശീയ ഗാനാലാപനത്തോടെയാണ് കര്‍തവ്യപഥിലെ പരിപാടികള്‍ക്ക് വിരാമമായത്. നേരത്തേ, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സേനാ മേധാവിമാരും ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചു.


കര്‍തവ്യ പഥില്‍ ആദ്യമായാണ് പരേഡ്. ബ്രിട്ടീഷ് കാലം മുതല്‍ രാജ്പഥ് എന്നറിയപ്പെടുന്ന സ്ഥലം കര്‍തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്തത് ഈയടുത്തായിരുന്നു. കേരളത്തിന്റെതടക്കം 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. നാരിശക്തി എന്ന പ്രമേയത്തിലുള്ള കേരളത്തിന്‍്റെ ഫ്ളോട്ട് ശ്രദ്ധേയമായി. 479 കലാകാരന്മാരുടെ കലാപ്രകടനങ്ങളുണ്ടായിരുന്നു. ഡെയര്‍ ഡെവിള്‍സ് ടീമിന്‍്റെ മോട്ടോര്‍സൈക്കിള്‍ അഭ്യാസ പ്രകടനവും മൂന്ന് സേനകളുടെയും വ്യോമ പ്രകടനവും കാണികളെ വിസ്മയ ഭരിതരാക്കി. കനത്ത സുരക്ഷാ വലയത്തിലായിരുന്നു തലസ്ഥാനം. ആറായിരം സൈനികരെ സുരക്ഷക്ക് വേണ്ടി വിന്യസിച്ചിട്ടുണ്ട്.



Sharing is Caring