മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്


തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് ആണ് മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.


അപകടം സംഭവിച്ച്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മുരുകനെ എത്തിക്കുന്ന സമയത്ത് ആശുപത്രിയില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ വെന്റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറു ഡോക്ടര്‍മാര്‍ക്കു വീഴ്ച സംഭവിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 നാണ് കൊല്ലത്തുണ്ടായ റോഡ് അപകടത്തില്‍ മുരുകന്‍ മരിച്ചത്. മുരുകനെ ആദ്യം പോലീസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേയക്ക് മാറ്റുകയും അവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാകാത്തതിനാലാണ് മുരുകന്റെ മരണത്തിന് കാരണമായതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മുരുകനെ കൊല്ലത്തെ അഞ്ചു സ്വകാര്യ ആശുപത്രികളിലും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ചികിത്സ കിട്ടിയിരുന്നില്ല.



Sharing is Caring