കോഴിക്കോട്∙ ബാർ കോഴയുമായി ബന്ധപ്പെട്ട കോടതി വിധി തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യാമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രസ് ക്ലബിന്റെ മീറ്റ ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബാർ കോഴ കേസ് സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ താൻ കരുതുന്നില്ലെന്നായിരുന്നു മറുപടി. പക്ഷേ, രാഷ്ട്രീയ മുതലെടുപ്പിന് ഈ വിഷയം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധാർമികതയുടെ പേരിൽ താങ്കൾ മുൻപ് രാജിവച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ധാർമികത ദീർഘകാലാടിസ്ഥാനത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും തിരഞ്ഞെടുപ്പു കഴിയട്ടേയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വാർത്താ മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന സെൻസേഷനൽ വാർത്തകൾ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ദോഷകരമാവില്ല.ബാർ കോഴ വിഷയം ജനകീയ കോടതി വിലയിരുത്തട്ടെ എന്നു ചില യുഡിഎഫ് നേതാക്കൾ പറഞ്ഞത് തിരഞ്ഞെടുപ്പിൽ പറയുന്ന കാര്യമായി കണ്ടാൽ മതി. അതിനപ്പുറം ഇതിനു പ്രാധാന്യമില്ല. കോടതി വിധി തന്നെയാണു പ്രധാനം.