കോഴിക്കോട്: കൊട്ടും കൊരവയുമായി ആവേശത്തിന്റെ മൂര്‍ധന്യത്തിലെത്തിയ കലാശക്കൊട്ടോടെ ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ഇടത് വലത് മുന്നണികളും ബിജെപിയും അന്തിമ നിമിഷങ്ങല്‍ ആവേശകരമാക്കി.പ്രധാന കേന്ദ്രങ്ങളില്‍ ഉറച്ച വിജയപ്രതീക്ഷ നിലനിര്‍ത്തിയാണ് പരസ്യ പ്രചരണത്തിന് അന്ത്യം കുറിച്ചത്.പരസ്യ പ്രചരണത്തിന്റെ അവസാനദിനത്തില്‍ റോഡ്‌ഷോയും അനൗണ്‍സ്‌മെന്റും കാതടപ്പിക്കുന്ന പടക്കങ്ങളും മുദ്രാവാക്യം വിളികളുമായാണ് രംഗം കൊഴുപ്പിച്ചത്.തിങ്കളാഴ്ച തെരഞ്ഞെടുപ്പു നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലെ പരസ്യപ്രചാരണത്തിനാണ് ഇന്ന് അവസാനമായത്. ഈ ജില്ലകളില്‍ നാളെ നിശബ്ദ പ്രചാരണം നടക്കും.രാവിലെ 7 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിംഗ് സമയം.കുട്ടികളും മുതിര്‍ന്നവരും ഉള്ള വണ്ടിയും കൊണ്ട് കിട്ടുന്ന കൊടിയും തോരണവും ഏന്തിയാണ് നഗര ഗ്രാമ വ്യത്യാസമില്ലാതെ കലാശപ്പോരാട്ടത്തിനെത്തിയത്. നേതാക്കളും സ്ഥാനാര്‍ഥികളും കൊട്ടിക്കലാശത്തില്‍ അണി ചേര്‍ന്നു.പരസ്യ പ്രചരണത്തില്‍ ഏറെ മുന്നിലായിരുന്നു ഇടതുമുന്നണി. ആദ്യഘട്ടത്തില്‍ യൂഡിഎഫും ഒപ്പത്തിനുണ്ടായിരുന്നു. എന്നാല്‍ ബാര്‍കോഴകേസിലെ കോടതി വിധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അന്തിമഘട്ടത്തില്‍ യുഡിഎഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി.ബീഫ് നിരോധനം, ദാദ്രി കൊലപാതകം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍, സംഘപരിവാര്‍ നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകള്‍ ബിജെപിയെയും പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ എസ്എന്‍ഡിപിയുമായുള്ള സഖ്യം പ്രചരിപ്പിച്ചിരുന്ന ബിജെപി അക്കാര്യം മിണ്ടുന്നില്ല. സഖ്യം ഏറെക്കുറെ പരാജയപ്പെട്ടതുപോലെയാണ്. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
FLASHNEWS