പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായം കണക്കിലെടുത്താണ് ജാമ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യത്തിന് മുന്‍ എംഎല്‍എ എന്നതും പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു.

വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേസമയം പി സി ജോർജിന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. പി.സി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ല. എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്നമെന്നും സര്‍ക്കാര്‍ പറഞ്ഞു.വെണ്ണല കേസിൽ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമർശവും താന്‍ നടത്തിയിട്ടില്ല എന്നും ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും പിസി ജോർജ് പറഞ്ഞു.

തിരുവനന്തപുരത്ത് ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജിന് നല്‍കിയ ജാമ്യം റദ്ദാക്കിയത്. ശേഷം കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജിനെ അര്‍ധ രാത്രി തന്നെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഇന്നലെ രാവിലെ ഹാജരാക്കിയ ശേഷം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരാണെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *