തെരുവ് നായ ശല്യം: കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം


കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് സുപ്രീംകോടതി. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. ചീഫ് സെക്രട്ടറി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.


കേരളത്തിലെ രണ്ട് ജില്ലകളില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 699 തെരുവ് നായകളെ കൊന്നൊടുക്കിയെന്നാണ് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചത്. തെരുവ് നായ്ക്കളെ കൊന്ന് ചില സംഘടനകള്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങളും മൃഗസംരക്ഷണ ബോര്‍ഡ് കോടതിയില്‍ നല്‍കി. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷമാണോയെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് യു.യു ലളിത് എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചത്.


തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ആ നടപടികളുമായി വേണം സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടത്. അല്ലാതെ ഇത്തരം നടപടികള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാവില്ല. തെരുവ് നായ്ക്കളെ കൊന്ന് ആഘോഷമാക്കിയവര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടാതി ആരാഞ്ഞു.



Sharing is Caring