തിരുവനന്തപുരം: കേരളത്തില്‍ വന്‍ വിവാദമുണ്ടാക്കി സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പീഡന ശ്രമത്തിനിടയിലാണ് താന്‍ ആക്രമിച്ചതെന്ന് പറഞ്ഞ യുവതി പിന്നീട് മൊഴി തിരുത്തിപ്പറയുകയും പരാതി പിന്‍വലിച്ചിക്കുകയും ചെയ്തിരുന്നു. ഈ സംഭവമെല്ലാം പുതിയ അന്വേഷണത്തിന്റെ പരിധിയില്‍ വരും. സംഭവത്തില്‍ പേട്ട പോലീസായിരുന്നു ആദ്യം കേസെടുത്തത്.
സ്വന്തം വീട്ടില്‍ അതിഥിയായി എത്തിയ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് കത്തിയെടുത്ത് ഉപദ്രവിച്ചതെന്നായിരുന്നു പെണ്‍കുട്ടി അന്ന് പോലീസിന് നല്‍കിയ മൊഴി. അഞ്ചു ദിവസത്തിന് ശേഷം പിന്നീട് ഇത് തിരുത്തിപ്പറയുകയും ചെയ്തൃ. ഹൈക്കോടതിയില്‍ പോലീസിനെതിരേയാണ് യുവതി മൊഴി നല്‍കിയത്. സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും സ്വാമിക്കെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മൊഴി പോലീസ് എഴുതിയുണ്ടാക്കിയാതാണെന്നുമായിരുന്നു അന്ന് പറഞ്ഞത്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയതിനാല്‍ ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നായിരുന്നു പോലീസ് അന്ന് വാദിച്ചത്.
പെണ്‍കുട്ടി പരാതി പിന്‍വലിച്ചതിന് പിന്നാലെ സ്വാമി കേസില്‍ പരാതി നല്‍കിയിരുന്നു. തന്നെ ആക്രമിച്ചത് തന്റെ സഹായിയാണ് എന്നും ചില ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കൃത്യം നടത്തിയതെന്നും സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോഴാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിക്കെതിരേ അമ്മയും പോലീസിന് പരാതി നല്‍കിയിരുന്നു. പ്രണയ ബന്ധം എതിര്‍ത്തതാണ് അക്രമത്തിന് കാരണമായതെന്നാണ് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് സ്വാമിയെ അനുകൂലിച്ച രംഗത്ത് വന്ന യുവതി കാമുകന്‍ അയ്യപ്പദാസിനെതിരേയും മൊഴി നല്‍കിയിരുന്നു. ഇയാള്‍ പറഞ്ഞത് പ്രകാരമാണ് കുറ്റം ചെയ്തതെന്നും കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.