ലണ്ടൻ: യൂറോ കപ്പിലെ ഫേവറിറ്റുകളായ സ്പെയ്നിന് തിരിച്ചടിയായി കോവിഡ് രോഗവ്യാപനം. മധ്യനിര താരം സെർജിയോ ബുസ്കറ്റ്സിന് പിന്നാലെ ഡീഗോ ലോറെന്റെയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ യൂറോകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്.
കൂടുതൽ പേരിൽ രോഗം ഇനിയും സ്ഥിരീകരിച്ചാൽ സീനിയർ ടീമിന് പകരം അണ്ടർ-21 ടീമിനെ യൂറോ ടൂർണമെന്റിൽ കളിപ്പിക്കേണ്ടിവരും. സീനിയർ താരങ്ങൾ നിലവിൽ ക്വാറന്റൈനിലാണുള്ളത്. ഇതിനാൽ ലിത്വേനിയക്കെതിരായ സൗഹൃദ മത്സരത്തിൽ സ്പാനിഷ് അണ്ടർ-21 ടീമാണ് കളത്തിലിറങ്ങിയത്.
മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്ക് ജയിച്ച് ലൂയിസ് ഡി ലാ ഫോണ്ടെ പരിശീലിപ്പിക്കുന്ന അണ്ടർ-21 ടീം ഉശിരു കാണിച്ചു. ഈ മത്സരത്തിലേക്ക് വിളിച്ച 20 പേരിൽ 19 താരങ്ങളും സീനിയർ ടീമിൽ കളിക്കാത്തവരാണ്.