കറങ്ങി വീഴുമോ ദക്ഷിണാഫ്രിക്ക; ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്


മൂന്നാം ഏകദിനത്തിനും ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്താനൊരുങ്ങി ഇന്ത്യന്‍ സ്പിന്‍നിര.
സ്പിന്നിന്റെ കരുത്തില്‍ ഒന്‍പത് വിക്കറ്റിന് പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക കരുതലോടെയാണ് ഒരുങ്ങുന്നത്. അതേ സമയം പരുക്കിന്റെ പിടിയിലമര്‍ന്ന ദക്ഷിണാഫ്രിക്കക്ക് ഇന്നത്തെ മത്സരം കടുത്തതാകും. ആറ് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യത്തെ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരേ ഇന്ന് ദക്ഷിണാഫ്രിക്കയുടെ പ്രമുഖരില്ലാതെയാണ് ഇറങ്ങുന്നത്.
ക്യാപ്റ്റന്‍സിയില്‍ പരിചയക്കുറവുള്ള എയ്ഡന്‍ മാര്‍ക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ഫാഫ് ഡുപ്ലെസും പരുക്കിനെ തുടര്‍ന്ന് നേരത്തെ പിന്‍മാറായിരുന്നു. ഇവര്‍ക്ക് പിന്നാലെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ക്വിന്റണ്‍ ഡീകോക്ക് കൂടി പരമ്പരയില്‍ നിന്ന് പിന്മാറി. ഡികോക്കിന്റെ കൈക്കുഴക്കാണ് പരുക്കേറ്റതിനാലാണ് പരമ്പരയില്‍ നിന്ന് പിന്‍മാറിയത്.
പരമ്പരക്ക് മുമ്പ് തന്നെ ഡിവില്ലേഴ്‌സ് പിന്‍മാറിയിരുന്നു. അതേ സമയം ആദ്യ ഏകദിനത്തിലേറ്റ പരുക്ക് കാരണമാണ് ഡ്യൂപ്ലസിസ് പുറത്തായത്. പരുക്ക് ഭേദമായി നാലാം ഏകദിനത്തില്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്തയുമുണ്ട്.
മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ അനായാസം തോല്‍പ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം. വലുപ്പം നോക്കി ടീമിനെ അളക്കുന്നില്ലെങ്കിലും കടുത്ത മത്സരം പ്രതീക്ഷിക്കാമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കക് മൂന്നാം ഏകദിനത്തില്‍ വിജയിക്കണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.
ടെസ്റ്റിലെ പരമ്പര നഷ്ടത്തിന് പകരം വീട്ടാനുറച്ചിറങ്ങുന്ന ഇന്ത്യ വിജയിച്ചേ തീരു എന്ന തീരുമാനത്തിലാണ്.
ദക്ഷിണാഫ്രിക്കയെ തുണക്കുന്ന ഗ്രൗണ്ടായതിനാല്‍ ഭാഗ്യം കൂടെ നില്‍ക്കുമെന്ന വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ സംഘം. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ സ്പിന്‍ താരങ്ങളായ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലായിരിക്കും ഇന്നും ഇന്ത്യയുടെ പ്രതീക്ഷ.
സ്പിന്നിനെ തുണക്കുന്ന പിച്ചായതിനാല്‍ ബൗളിങ്ങില്‍ പിടിച്ചു കെട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര നേടുകയെന്ന ചരിത്ര നേട്ടം കുറിക്കാനായാല്‍ കോഹ്‌ലിയുടെയും സംഘത്തിന്റെയും തൊപ്പിയിലെ പൊന്‍തൂവല്‍ കൂടിയാവും ഈ പരമ്പര.




Sharing is Caring