അര്‍ജുന്‍ കള്ളം പറയുന്നു’; വിശ്വസിക്കാനാകില്ലെന്ന് കസ്റ്റംസ്

അര്‍ജുന്‍ ആയങ്കി കളവ് പറയുന്നുവെന്ന് കസ്റ്റംസ്. അര്‍ജുന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ല. മുഹമ്മദ് ഷഫീക്ക് നേരത്തെ വാങ്ങിയ പണം വാങ്ങാനാണ് താന്‍ വിമാനതാവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. അര്‍ജുന്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് നടക്കുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് അര്‍ജുന്‍ കസ്റ്റംസിനോട് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന അര്‍ജുനെ കസ്റ്റംസ് പത്ത് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

അതേസമയം അര്‍ജുന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തെളിവ് നശിപ്പിക്കേണ്ടകാര്യമില്ലെന്നും അര്‍ജുന്റെ അഭിഭാഷകന്‍ റമീസ് പറഞ്ഞു. സ്വര്‍ണ്ണം കടത്തുന്ന കാര്യം അറിയാമെന്ന വിധത്തില്‍ യാതൊരു മൊഴിയും കസ്റ്റംസിന് മുന്നില്‍ നല്‍കിയിട്ടില്ല. അര്‍ജുന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് സ്ഥീരീകരിച്ചിട്ടില്ലെന്നും അര്‍ജുന്‍ കുറ്റസമ്മദം നടത്തിയിട്ടില്ലെന്നും അഭിഭാഷന്‍ പറഞ്ഞു.

കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ച് അര്‍ജുനൊപ്പം ചോദ്യം ചെയ്യുമെന്നാണ് വിവരം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് നോട്ടീസ് പതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന അര്‍ജുന്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പം ഹാജരായത്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണകള്ളക്കടത്ത് നടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുമുള്ള തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. പിടിയിലായ മുഹമ്മദ് ഷെഫീക്കിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക് കസ്റ്റംസ് മുറുക്കുകയായിരുന്നു.

എത്ര തവണ എത്ര അളവില്‍ സ്വര്‍ണം തട്ടിയെടുത്തു, സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്കുണ്ടെന്ന ചോദ്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അര്‍ജുനില്‍ നിന്നും തേടിയത്. തട്ടിയെടുത്ത സ്വര്‍ണ്ണം അര്‍ജുന്‍ ആയങ്കി സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകരുടെ സഹായത്തോടെ കൈമാറ്റം ചെയ്തതായാണ് വിവരം. അര്‍ജുന്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇതിനായി ഉപയോഗിച്ചുവെന്നും കസ്റ്റംസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *