വല്ലാർപാടത്തു നിന്ന് കണ്ടെയ്നറുമായി പോയ ചരക്ക് ട്രെയിൻ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കിയ ട്രാഫിക് ജീവനക്കാരനായ എം. മഹേഷിനെ ദക്ഷിണ റെയിൽവേ ആദരിച്ചു. അഡീഷണൽ സിവിഷണൽ മാനേജർ പി.ടി ബെന്നിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ. മുക്കുന്ദ് പ്രശംസാ പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു.
കഴിഞ്ഞ മാസം എട്ടിന് വല്ലാർപാടം ടെർമിനലിൽ നിന്ന് 20 അടി വലുപ്പമുള്ള 80 കണ്ടെയ്നറുകളുമായി ബംഗളൂരുവിലേക്ക് പോയ ചരക്ക് വണ്ടിയിൽ നിന്ന് അസാധാരണമായ ശബ്ദം ഡ്യൂട്ടിയിലായിരുന്ന മഹേഷിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചക്രങ്ങൾ പരിശോധിക്കുകയും ഇരുപത്തഞ്ചാമത്തെ വാഗണിലെ ചക്രങ്ങൾക്ക് തകരാറും അസാധാരണമായ കുലുക്കവും മഹേഷ് കണ്ടെത്തുകയായിരുന്നു. ട്രെയിൽ പാളത്തിലേക്ക് കയറുന്നതിന് 100 മീറ്ററിന് മുമ്പാണ് മഹേഷ് തകരാർ കണ്ടെത്തിയത്. തുടർന്ന് പിന്നിലെ ഗാർഡ് വാനിന്റെ ഭാഗത്തേക്ക് ഓടിയ മഹേഷ് ചുവപ്പ് സിഗ്നൽ കാണിക്കുകയും ഇതു ശ്രദ്ധയിൽപ്പെട്ട ഗാർഡ് ട്രെയിൽ നിർത്തിക്കുകയുമായിരുന്നു. ട്രെയിൻ പാലത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ പാളം തെറ്റുകയും അപകടം ഉണ്ടാവുകയും ചെയ്യുമായിരുന്നു.