2014ന് ശേഷം പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിനായി, അധികാരത്തിനായല്ല: രാഹുല്‍ ഗാന്ധി

2014ന് ശേഷം ഇന്ത്യയിലെ പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും അധികാരത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ധാര്‍ഷ്ട്യത്തെയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ജനങ്ങള്‍ക്കായി പാര്‍ട്ടിയെ തുറന്ന് വെച്ച് മോദി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു.

ഓര്‍ക്കുക, കോൺഗ്രസ് പാർട്ടി രൂപീകരിച്ചപ്പോള്‍ അടിസ്ഥാനപരമായി ചെറുത്തുനിൽപ്പുകളെ ഏകോപിപ്പിക്കുകയായിരുന്നു. അക്രമാസക്തമായ പ്രതിരോധം അല്ല അന്നും ഇന്നും കോണ്‍ഗ്രസിന്‍റെ രീതി. എല്ലാ തലങ്ങളിലും ചെറുത്തുനില്‍പ്പുണ്ട്. പലതരം ആളുകള്‍, പലതരം ആശയങ്ങള്‍. കോണ്‍ഗ്രസിന് അവരോടെല്ലാം ബഹുമാനത്തോടെ ഇടപെടാന്‍ കഴിയണം. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിനയവും വഴക്കവും വേണം. ആക്രമണോത്സുകമായോ മോശമായോ ഒന്നും ചെയ്യില്ല. ഞങ്ങൾ ഇന്ത്യയുടെ ശക്തി ഒരുമിച്ച് തിരികെകൊണ്ടുവരും
രാഹുല്‍ ഗാന്ധി
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരല്ല. 2014ന് ശേഷം കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ തെരഞ്ഞെടുപ്പുകളെ നേരിടുന്നത് അധികാരത്തിനായല്ല, രാജ്യത്തിനായാണ്. നമ്മളെ സംരക്ഷിക്കാന്‍ ഒരു സ്ഥാപനവുമില്ല. തന്നെ സംബന്ധിച്ച് ഇത് രാജ്യത്തിനായുള്ള യുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു.

‘അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു’

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് അനുവദിക്കുന്നില്ല.സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975ലാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ 21 മാസം അത് നീണ്ടു. അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട ബിജെപി നേതാക്കള്‍‌ കോണ്‍ഗ്രസിനെതിരായ വിമര്‍ശനമായി അടിയന്തരാവസ്ഥയെ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുണ്ട്. ബിജെപി ഭരണ കാലത്ത് ആവിഷ്കാര സ്വതന്ത്ര്യവും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടുപ്പോഴാണ് ബിജെപി നേതാക്കള്‍ അടിയന്തരാവസ്ഥ പരാമര്‍ശിക്കാറുള്ളത്. അമിത് ഷാ ഒരിക്കല്‍ പറഞ്ഞത് ഒരു കുടുംബം അധികാര മോഹത്താല്‍ രാജ്യത്തെയാകെ ഒറ്റ രാത്രി കൊണ്ട് ജയിലില്‍ അടച്ചു എന്നാണ്.

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളില്‍ തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചപ്പോള്‍ മാധ്യമങ്ങള്‍ വേട്ടയാടി. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ തനിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും രാഹുല്‍ വിശദീകരിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന 23 നേതാക്കള്‍ പാര്‍ട്ടിയില്‍ സമൂല അഴിച്ചുപണിയും സ്ഥിരം നേതൃത്വവും പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പും വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുമ്പോഴാണ് രാഹുലിന്‍റെ ഈ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *