ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് കത്ത് അയച്ചു. ചീഫ് ജസ്റ്റിസിന്‍റെ ചോദ്യവും പരാമര്‍ശവും പിന്‍വലിക്കണം എന്നതാണ് കത്തിലെ ആവശ്യം. പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്‍റെ വിധി ശരിവെയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ആ ക്രിമിനല്‍ ബലാത്സംഗം ചെയ്തത്. 12 തവണ ആ പെണ്‍കുട്ടിയെ അയാള്‍ പീഡിപ്പിച്ചു. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ ആ ബന്ധം കുട്ടിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും? അല്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം സമ്മതം എന്നതിന് ഒരു പ്രസക്തിയുമില്ല.
ബൃന്ദ കാരാട്ട്
18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം പോക്സോ വകുപ്പിലാണ് വരിക എന്നതിനാല്‍ കൂടുതല്‍ ഗുരുതരമായ കുറ്റമാണത്. അത്തരമൊരു കേസിലാണ് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാണെങ്കില്‍ കോടതിക്ക് സഹായിക്കാന്‍ പറ്റും, അല്ലെങ്കില്‍ ജോലി പോകും ജയിലില്‍ പോകേണ്ടിയും വരുമെന്ന് കോടതി പ്രതിയോട് പറഞ്ഞത്.
ബലാത്സംഗം ചെയ്ത ശേഷം ഇരയെ വിവാഹം ചെയ്യാമെന്ന (ആ പെണ്‍കുട്ടിക്ക് താത്പര്യമുണ്ടായാലും ഇല്ലെങ്കിലും) ഉറപ്പുനല്‍കിയാല്‍ ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിന്‍റെ പരാമര്‍ശം നല്‍കുന്നതെന്ന് ബൃന്ദ കാരാട്ട് വിമര്‍ശിച്ചു. ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ കൂടി ചീഫ് ജസ്റ്റിസ് പരിഗണിക്കണം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയെ മോശം സ്ത്രീ ആയാണ് സമൂഹം കാണുന്നത്. പീഡിപ്പിച്ചയാള്‍ തന്നെ ആ സ്ത്രീയെ വിവാഹം ചെയ്താല്‍ സമൂഹത്തിന്‍റെ സ്വീകാര്യത ലഭിക്കുന്നു. ഇത്തരം തെറ്റായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കോടതിയുടെ പരാമര്‍ശം. ബലാത്സംഗ കേസുകളില്‍ അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് ഇരകളെയാണെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.