സ്വ‌പ്‌നയ്‌ക്ക് കുട്ടികളെ കാണാന്‍ അനുമതി; സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നല്‍കി. കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഹവാല ഇടപാടുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് അടക്കം കോടികളുടെ ഇടപാടുകള്‍ സ്വപ്‌ന നടത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിട്ടുണ്ട്.

കോടികളുടെ ഹവാല പണം പ്രതികള്‍ കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍സള്‍ട്ടന്‍സികളെ കുറിച്ച്‌ അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം

അതേസമയം റമീസിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ് സ്വര്‍ണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ജലാല്‍, ഷറഫുദ്ദീന്‍, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *