കോഴിക്കോട്: മത്സ്യബന്ധന ബോട്ടുകളുടെ പണിമുടക്ക് തീരപ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കി. മത്സ്യബന്ധനം നടത്തുന്നവരും അനുബന്ധ തൊഴിലാളികളും പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ ആയിരങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. സമരം ഒരാഴ്ചത്തേയ്ക്കു കടക്കാനിരിക്കെ ഇവരുടെ വീടുകള്‍ പട്ടിണിയാവുന്ന സ്ഥിതിയായി.
ഇന്ധനവില കുറയ്ക്കുക, ട്രോളറുകള്‍ക്ക് രാജ്യാന്തര നിലവാരത്തില്‍ നല്‍കുന്ന ഡീസല്‍ സംബ്സിഡി യന്ത്രവത്കൃത മത്സ്യബന്ധന മേഖലയ്ക്കും ലഭ്യമാക്കുക, ബോട്ട് പരിശോധനുമായി ബന്ധപ്പെട്ട് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങളുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗല്‍സൈസ് നടപ്പാക്കുന്നതില്‍ സിഎംഎഫ്‌ആര്‍ഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 22ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും പരിപാടിയുണ്ട്.
പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തു മാത്രം ഒരു ദിവസം ശരാരി 15 ലോഡ് മത്സ്യം പുറത്തേയ്ക്ക് പോകുന്നുണ്ട്. സമരം മത്സ്യത്തിന്റെ ലഭ്യതയെയും ബാധിച്ചതോടെ മീനിന് വില ഉയരുകയും ചെയ്തു.