ഐ.പി.എല്ലിൽ കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 82 റൺസിന്റെ വമ്പൻ ജയം. 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടാനെ സാധിച്ചുള്ളൂ. 73 റൺസുമായി പുറത്താകാതെ നിന്ന് എ ബി ഡിവില്ലേഴ്സാണ് ബാംഗ്ലൂരിന്റെ വിജയശിൽപി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ മുൻനിര ബാറ്റ്സ്മാൻമാർ എല്ലാവരുടെ തിളങ്ങി. മലയാളി താരം ദേവ്ദത്ത് പടിക്കൽ 32 ഉും അരോൺ ഫിഞ്ച് 47 ഉം റൺസ് നേടി. അവസാന ഓവറുകളിൽ വിരാട് കോഹ്‍ലി – എബി ഡിവില്ലേഴ്സ് സഖ്യം ക്രീസിൽ ഒന്നിച്ചതോടെ ബാറ്റിങ് വെടിക്കെട്ടും തുടങ്ങി. 33 പന്തിൽ നിന്ന് ആറ് സിക്സറുകൾ സഹിതം ഡിവില്ലേഴ്സ് 73 റൺസുമായി പുറത്താകാതെ നിന്നു. കോഹ്‍ലി 33 റൺസെടുത്തു. ഇരുവരുടെയും കൂട്ടുകെട്ട് ഐ.പി.എല്ലിൽ 3000 റൺസ് ആയി എന്ന റെക്കോർഡും കഴിഞ്ഞ മത്സരത്തിൽ പിറന്നു.
മറുപടി ബാറ്റിങിൽ ശുഭ്മാൻ ഗിൽ മികച്ച ഒരു ഇന്നിങ്സ് കെട്ടിപ്പടുത്താൻ നോക്കിയെങ്കിലും മറ്റാരും അതിനുപോലും മുതിരാത്ത കാഴ്ചയാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആറ് ബാറ്റ്സ്മാൻമാർ രണ്ടക്കം കടക്കാതെ പുറത്തായി. വാഷിങ്ടൺ സുന്ദർ, ക്രിസ് മോറിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചഹാൽ നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.
ജയത്തോടെ 10 പോയിന്റുമായി ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. ഐപിഎല്ലിൽ എല്ലാ ടീമുകളും 7 മത്സരങ്ങൾ പൂർത്തിയാക്കിയതോടെ ടൂർണമെന്റിലെ ഫസ്റ്റ് ലെഗ് മത്സരങ്ങൾ പൂർത്തിയായി. മുംബൈ ഇന്ത്യൻസാണ് പട്ടികയിൽ ഒന്നാമത്. പഞ്ചാബ് അവസാന സ്ഥാനത്തും. ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.