നോട്ട് പ്രതിസന്ധി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

നോട്ട് പിന്‍വലിക്കലിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ രാജ്യസഭയില്‍ പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ബഹളത്തെ തുടന്ന് രാജ്യസഭ 11.30 മണിവരെ നിര്‍ത്തിവെച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ വിഷയത്തില്‍ ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ തന്ന ചര്‍ച്ചയ്ക്ക് ഭരണപക്ഷം സമ്മതം നല്‍കിയിരുന്നു.

എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച നടത്താനുള്ള അവസരം പ്രതിപക്ഷം കൈമോശം വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി സഭയിലെത്തി വിശദീകരണം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. എന്നാല്‍ രാജ്യസഭയിലെ കക്ഷിനേതാവ് അരുണ്‍ ജെയ്റ്റ്ലിയായതിനാല്‍ അദ്ദേഹം മറുപടി നല്‍കുമെന്ന നിലപാടില്‍ ഭരണക്ഷി അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് രാജ്യസഭ ബഹളത്തില്‍ മുങ്ങിയത്.
അസാധുനോട്ടുകള്‍ മാറ്റവാങ്ങുന്നതിനിടെ മരണപ്പെട്ട 70 പേര്‍ക്ക് സഭ അനുശോചനം അര്‍പ്പിക്കണമെന്ന ആവശ്യം സി.പി.എം ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഉന്നയിച്ചു. അതേസമയം ലോക്സഭയില്‍ ഇപ്പോഴും ബഹളം തുടരുകയാണ്. ടിവിയില്‍ വരാന്‍വേണ്ടിയാണ് പ്രതിപക്ഷം സഭസ്തംഭിപ്പിക്കുന്നതെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞത് പ്രതിപക്ഷത്തിനെ ചൊടിപ്പിച്ചു.
പണം മാറ്റിവാങ്ങാന്‍ സാധിക്കാതെ രാജ്യത്ത് ആളുകള്‍ വിശന്ന് മരിക്കുകയാണെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു. അതേസമയം വിയത്തില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് അഭിപ്രായ ഐക്യം ഇല്ല. നോട്ടുകള്‍ പിന്‍വലിച്ച നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ല. പകരം അതുമൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നോട്ട് പിന്‍വലിക്കല്‍ തീരുമാനം റദ്ദാക്കണമെമന്ന നിലപാടിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *