ആറന്മുളയിൽ ആംബുലൻസ് പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തളത്തെ കോവിഡ് കെയർ സെന്‍ററില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിക്ക് മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാനാണ് കോട്ടയത്തേക്ക് മാറ്റിയത്. നേരത്തെ കോവിഡ് പോസിറ്റീവായ പെൺകുട്ടിയുടെ അമ്മയേയും കോട്ടയത്തേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
എന്നാൽ കടുത്ത മാനസിക ആഘാതം നേരിട്ട പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. വരും ദിവസങ്ങളിൽ കോട്ടയത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം പെൺകുട്ടിക്കും കുടുംബത്തിനും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ആവശ്യമെങ്കിൽ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.