ശരീരത്തില്‍ ചോര പുരട്ടി മരിച്ചത് പോലെ കിടന്നു; വെടിവെയ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നാലാംക്ലാസുകാരി

അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ നിന്ന് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ട് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ ചോര പുരട്ടി മരിച്ചത് പോലെ കിടക്കുകയായിരുന്നു ഈ ബാലിക. പതിനൊന്നുവയസുകരിയായ മിയ കെറിലോയാണ് തന്റെ സമയോചിതമായ ഇടപെടല്‍ മൂലം ആക്രമികളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

നാലാം ക്ലാസുകാരിയായ മിയ സ്‌കൂളില്‍ വെടിവെയ്പുണ്ടായപ്പോള്‍ ആക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം ശരീരത്തില്‍ ചോര പുരട്ടി മരിച്ചത് പോലെ അഭിനയിച്ച് കിടക്കുകയായിരുന്നു. മിയയുടെ ബന്ധുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. വെടിവെയ്പ് നേരിട്ട് കണ്ടതിന്റെ ഞെട്ടലിനെ തുടര്‍ന്ന് മിയക്ക് ഇപ്പോള്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ബന്ധു പറഞ്ഞു.

ബുദ്ധിപരമായ നീക്കത്തിലൂടെ രക്ഷപ്പെട്ട ഈ കൊച്ചുമിടുക്കി ആക്രമികള്‍ക്ക് മുന്നില്‍ മരിച്ച് കിടക്കുന്നത് പോലെ അഭിനയിക്കുന്നതിന് മുമ്പ് വെടിയേറ്റ് മരിച്ച് കിടന്ന അധ്യാപികയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അടിയന്തര സഹായ നമ്പറിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. വെടിയുണ്ടയുടെ ശകലങ്ങള്‍ ഏറ്റ് മിയയുടെ മുതുകിന് ചെറിയ പരിക്ക് പറ്റിയിരുന്നു. കുട്ടിയെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പത്തൊന്‍പത് കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടെ 21 പേരാണ് വെടിവെയ്പില്‍ മരിച്ചത്. 18 കാരനായ സാല്‍വദോര്‍ റമോസ് എന്ന ആക്രമിയാണ് വെടിവെയ്പ് നടത്തിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു സംഭവസ്ഥലത്ത് തന്നെ വെടിവെച്ചു കൊന്നിരുന്നു. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇതേ തുടര്‍ന്ന് തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തേണ്ടതിന്റെ ആവശ്യകത രാജ്യത്ത് ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *