ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തില്‍ ഇതുവരെ തകര്‍ന്നത് വീടുകള്‍ ഉള്‍പ്പെടെ 723 കെട്ടിടങ്ങളാണ്.ഇതില്‍ 86 കെട്ടിട്ടങ്ങള്‍ സുരക്ഷിതമല്ല. 131 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രദേശത്ത് വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.
ജോഷിമഠില്‍ ഓരോ ദിവസവും കൂടുതല്‍ കെട്ടിട്ടങ്ങള്‍ക്ക് വിള്ളലുകള്‍ കണ്ടെത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൂടുതല്‍ വിള്ളലുകള്‍ കാണപ്പെടുന്നത്. വലിയ കാലപ്പഴക്കം ഇല്ലാത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുകള്‍ വീഴുന്നുണ്ട്. വിള്ളല്‍വീണതിനെ തുടര്‍ന്ന് മലാരി ഇന്‍ ഹോട്ടല്‍ പൊളിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞു. ആവശ്യമായ നഷ്ടപരിഹാരം നല്‍കാതെ ഹോട്ടലുകളും വീടുകളും പൊളിക്കാന്‍ അനുവദിക്കില്ലെനാണ് പ്രദേശവാസികളുടെ നിലപാട്.
രാവിലെ ജില്ലാഭരണകൂടാവുമായി ചര്‍ച്ച നടത്തിയ ശേഷമമാകും തുടര്‍ നടപടി. ജോഷിമഠിന് പിന്നാലെ തൊട്ട് അടുത്ത കര്‍ണപ്രയാഗിലും വീടുകളില്‍ വിള്ളല്‍ വീണത് ആശങ്ക ഇരട്ടിപ്പിച്ചു. കര്‍ണപ്രയാഗ് മുനിസിപ്പാലിറ്റി പരിധിയിലെ ബഹുഗുണ നഗറില്‍ അന്‍പതോളം വീടുകളിലാണ് വിള്ളല്‍. ബഹുഗുണ നഗര്‍, സിഎംപി ബന്ദ്, അപ്പര്‍ സബ്സി മണ്ടി എന്നീ മേഖലകളിളായി 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.എന്‍.ടി.പി.സിയുടെ തപോവന്‍ – വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്കം നിര്‍മ്മിച്ചതാണ് ജോഷിമഠില്‍ ഭൗമ പ്രതസന്ധിക്ക് കാരണമെന്ന് ആരോപിച്ചു ദേശവാസികള്‍ ജോഷിമഠില്‍ പ്രകടനം നടത്തി.