ഒരു കോടി ഇരുചക്ര വാഹന വായ്പ എന്ന നാഴികക്കല്ല് പിന്നിട്ട് ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്

കൊച്ചി: ശ്രീറാം ഗ്രൂപ്പിന്‍റെ ഭാഗമായ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെ (ശ്രീറാം സിറ്റി) ഇരുചക്ര വാഹന വായ്പയുടെ എണ്ണം ഒരു കോടി കടന്നു. ഇത് ശ്രീറാം സിറ്റിയെ ഏറ്റവും സ്വീകാര്യതയുള്ള ഇരുചക്ര വാഹന വായ്പാ കമ്പനിയാക്കി മാറ്റിയിരിക്കുകയാണ്. രാജ്യത്തെ വാഹന വായ്പാ വിപണിയുടെ 20 ശതമാനമാണ് ഇപ്പോള്‍ കമ്പനിക്ക് ഉള്ളത്.

വേഗമേറിയതും തടസ്സരഹിതവുമായ വായ്പാ സേവനമാണ് ശ്രീറാം സിറ്റിയുടെ പ്രത്യേകത. വര്‍ധിച്ചുവരുന്ന വായ്പാ ആവശ്യകത നിറവേറ്റുന്നതിനുള്ള കഴിവും വായ്പാ വിതരണത്തിന് നിര്‍മ്മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗവുമാണ് വന്‍ തോതിലുള്ള വായ്പാ വിതരണത്തിന് കമ്പനിക്ക് കരുത്ത് പകരുന്നത്. ഹോണ്ട, ഹീറോ, ടിവിഎസ്, ബജാജ്, യമഹ, എന്‍ഫീല്‍ഡ് തുടങ്ങി വിവിധ തരം ഇരുചക്ര വാഹനങ്ങള്‍ക്കും വിപണിയിലേക്ക് പുതിയതായി കടന്നു വരുന്ന ഇവികള്‍ക്കും ശ്രീറാ സിറ്റി വായ്പ ലഭ്യമാക്കുന്നുണ്ട്.

2002ല്‍ ഇരുചക്ര വായ്പാ വിപണിയിലേക്ക് പ്രവേശിച്ച കമ്പനി ആദ്യത്തെ 50 ലക്ഷം വായ്പകള്‍ വിതരണം ചെയ്തത് 15 വര്‍ഷം കൊണ്ടാണ്. എന്നാല്‍ അടുത്ത 50 ലക്ഷം വായ്പകള്‍ നല്‍കിയത് കേവലം നാല് വര്‍ഷം കൊണ്ടാണ്. ഗ്രാമീണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് കമ്പനിയ്ക്കുള്ളത്. 971 ശാഖകളില്‍ 80 ശതമാനവും ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളിലാണ്.

ഉപയോക്താക്കളെ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ശ്രീറാം സിറ്റിയുടെ ലക്ഷ്യം. തങ്ങളുടെ വായ്പക്കാരില്‍ 65 ശതമാനവും സ്വയം തൊഴില്‍ ചെയ്യുന്നവരും ഇരുചക്ര വാഹനം തങ്ങളുടെ ബിസിനസിനായി ഉപയോഗിക്കുന്നവരുമാണ്. ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി പങ്കാളിത്തമുണ്ടാക്കിയിട്ടുള്ള തങ്ങള്‍ ആപ്പ് അധിഷ്ഠിത വായ്പാ വിതരണവും തിരിച്ചടവിന് കടലാസ് രഹിത സംവിധാനവും സമ്പര്‍ക്ക രഹിത വായ്പാ ഇടപാടുകളും ആരംഭിയ്ക്കുകയും ശമ്പളക്കാര്‍ക്കും ശമ്പളേതര വരുമാനക്കാര്‍ക്കും വായ്പ നല്‍കുകയും ചെയ്യുന്നുണ്ടെന്ന്, ശ്രീറാം സിറ്റി എംഡിയും സിഇഒയുമായ വൈ. എസ് ചക്രവര്‍ത്തി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *