ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി പി.ആർ.കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം (67) ഡൽഹിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ. ഡൽഹി വസന്ത് വിഹാറിലെ വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുജോലിക്കാരും അവരുടെ രണ്ടു കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടുജോലിക്കാരനായ ധോബി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ രണ്ട് കൂട്ടാളികൾ ഒളിവിലാണ്. കവർച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീട്ടുജോലിക്കാരിയെ ബന്ദിയാക്കിയതിന് ശേഷമായിരുന്നു കൊലപാതകവും കവർച്ചയും. പ്രതിയെ ജോലിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്.
സുപ്രീംകോടതി അഭിഭാഷകയായിരുന്ന കിറ്റി കുമാരമംഗലവും വേലക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പി. ആർ കുമാരമംഗലം 2000-ത്തിലാണ് മരിച്ചത്. കോൺഗ്രസ് നേതാവായിരുന്ന കുമാരമംഗലം പി.വി.നരസിംഹ റാവു സർക്കാരിൽ മന്ത്രിയായിരുന്നു. ശേഷം ബിജെപിയിൽ ചേർന്ന അദ്ദേഹം വാജ്പേയി സർക്കാരിൽ ഊർജ മന്ത്രിയായിരുന്നിട്ടുണ്ട്.