പത്തുവർഷത്തിനുശേഷം ഡൽഹി ഐ.ഐ.ടി. എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി ഡയറക്ടർ രംഗൻ ബാനർജി. കരിക്കുലം അവലോകനത്തിനായി പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. അടുത്തവർഷംമുതൽ പുതിയ കരിക്കുലം അടിസ്ഥാനമാക്കിയാണ് അധ്യയനവർഷം ചിട്ടപ്പെടുത്തുക. വിഷയത്തിൽ അധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിവരുമായി കൂടിയാലോചനകളും നടത്തുന്നുണ്ട്.
ഇക്കാലത്ത് ക്ലാസ് റൂം അധ്യാപനത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് ബാനർജി പറഞ്ഞു. ഗവേഷണസാധ്യതകൾ വർധിപ്പിക്കണം. യഥാർഥ ജീവിതസാഹചര്യങ്ങളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കണം.വിവിധ വിഷയങ്ങളിൽ 54,000 വിദ്യാർഥികൾ ഡൽഹി ഐ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. എൻജിനിയറിങ് സ്ഥാപനങ്ങൾ എന്ന നിലയിൽനിന്ന് സമ്പൂര്‍ണ സര്‍വകലാശാലകളായി ഐഐടികള്‍ മാറിയതായും അദ്ദേഹം വ്യക്തമാക്കി.