അരിക്കൊമ്പൻ കാട്ടാനയുമായി പോയ ദൗത്യസംഘം ഉൾകാട്ടിൽ തുടരുന്നു. രാത്രി രണ്ടുമണിയോടെ മേദകാനത്താണ് ആനയെ ഇറക്കിയത്. ആനയുടെ ആദ്യ ചലനങ്ങൾ സംഘം നിരീക്ഷിക്കും. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി.മംഗളാദേവി ക്ഷേത്ര കവാടത്തില്‍ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്. രാത്രി പത്ത് മണിയോടെ തേക്കടിയില്‍ എത്തിച്ച അരിക്കൊമ്പനെ ഡോക്ടേഴ്‌സ് പരിശോധിച്ചു. കൊമ്പനെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.