വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാറിന്‍റെ കത്ത്. അപ്പീൽ പോയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിശദീകരിച്ചാണ് കത്തയച്ചത്. കത്തിന് മറുപടി പറയാൻ പോലും ഒരു വർഷം എടുത്തത് സർക്കാർ വീഴ്ചയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് മക്കളെ പീഡിപ്പിച്ചവരെ ശിക്ഷിക്കണമെന്നും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾ കത്തു നൽകിയത്. ഒരു വർഷത്തിനു ശേഷമാണ് സര്‍ക്കാര്‍ കത്തിന് മറുപടി നൽകിയത്.
പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോയി, പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്നും നീക്കി, ജുഡിഷ്യൽ അന്വേഷണം നടത്തി- തുടങ്ങി സർക്കാർ കേസിൽ ഇടപെട്ട വിഷയങ്ങളാണ് കത്തിൽ വിശദീകരിക്കുന്നത്. എന്നാൽ തിരുവനന്തപുരം വരെ നടന്ന് പോയാൽ ഇതിനെക്കാൾ വേഗത്തിൽ മറുപടി ലഭിക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും. തുടർ സമരങ്ങൾ സംബന്ധിച്ച പ്രഖ്യാപനവും ഇന്ന് ഉണ്ടാകും.