തിരുവനന്തപുരം: ആര്‍സിസിയില്‍ അറ്റകുറ്റപ്പണിനടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍നിന്നും വീണ് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22) ആണ് മരിച്ചത്.
നദീറ മരിക്കാനിടയായ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന് ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് കമ്മിഷന് അംഗം ഷാഹിദ കമാല്‍ ആ വശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ മാസം 15ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ.
അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റ് തുറന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. ഇതിന് സമീപത്ത് ഒരു പലക ഇട്ടിരുന്നതാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. യുവതി ലിഫ്റ്റിനുള്ളിൽ കയറുന്നതിനിടെ പലക പൊളിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായത്.