റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രതിഷേധനത്തിനിടെ ചെങ്കോട്ടയില്‍ നടന്ന അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തിനിടെ 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്‍റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്.
അതേസമയം ടാക്ടർ മാർച്ചിനിടയിലെ സംഘർഷം സൃഷ്ടിച്ച വരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും അക്രമത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊബൈൽ, ഇന്‍റർനെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനമാണ് തടസപ്പെടുക. സംഘർഷത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശം.