ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങൾ ഇന്ന് എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരാകും. കേസിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന മുഈന്‍ അലി തങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഹാജരാകാൻ ഇ ഡി നോട്ടിസ് നൽകിയത്. ഇന്ന് രാവിലെ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് മുഈൻ അലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉന്നയിച്ച പ്രധാന ആരോപണം. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.
അതേസമയം ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ.ഡി വിളിച്ചുവരുത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈനലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.