പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കൂടിക്കാഴ്ച്ചയെ പാകിസ്താന്‍ ഗൂഢ ലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്നും ഇതു സംബന്ധിച്ച് പാകിസ്താനെ പ്രതിഷേധം അറിയിച്ചതായും അവര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്താന്റെ പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യന്‍ നയതന്ത്രജ്ഞരെക്കൂട്ടാതെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ജാദവിന്റെ ബാര്യയുടെ താലിമാല ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വസ്്ത്രങ്ങളും പാക് ഉദ്യോഗസ്ഥര്‍ ഊരിമാറ്റി. വിധവയുടെ രൂപത്തില്‍ കുല്‍ഭൂഷന്റെ ഭാര്യയെ നിര്‍ത്താനായിരുന്നു പാകിസ്താന്റെ ഉദ്ദേശമെന്നും സുഷമ പറഞ്ഞു.
കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചതായി ഇന്ത്യ
കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പാകിസ്താന്റെ വാദം പച്ചക്കള്ളമാണ്. കൂടിക്കാഴ്ച്ച വ്യജപ്രചരണത്ത് ഉപയോഗിക്കുകയാണ്. കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്താന്‍ ഭയപ്പെടുത്തിയെന്നും സുഷമ ആരോപിച്ചു.
പാകിസ്താന്റെ ഈ ഹീനകൃത്യത്തെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി അപലപിക്കണം. ജാദവിനെ ജീവനോടെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര കോടതി ജാദവിന്റെ വധശിക്ഷ നീട്ടിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ ഹാജരാക്കും. പാകിസ്താന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ജാദവിനെ പിന്തുണയ്ക്കുകയും വേണമെന്ന് താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുന്നുവെന്നും സുഷമ പറഞ്ഞു.