ലൗ ജിഹാദ് ആരോപിച്ച്‌ വിവാഹം അലങ്കോലപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പദവിയില്‍ നിന്നും പുറത്താക്കി


ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പാര്‍ട്ടി പദവിയില്‍ നിന്നും പുറത്താക്കി. ഗാസിയാബാദ് ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് അജയ് ശര്‍മയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. പകരം ചുമതല ജനറല്‍ സെക്രട്ടറി മന്‍ സിങ് ഗോസ്വാമിയ്ക്കു നല്‍കിയതായി യു.പി ബി.ജെ.പി ജനറല്‍ സെക്രട്ടഖറി വിദ്യാസാഗര്‍ സോങ്കര്‍ കത്തില്‍ അറിയിച്ചു.


ഡിസംബര്‍ 22 നാണ് സംഭവം നടന്നത്. രാജ്‌നഗറിലെ വിവാഹവേദിയിലെത്തിയ ശര്‍മയും സംഘവും വിവാഹം അലങ്കോലമാക്കുകയായിരുന്നു. തുടര്‍ന്ന് വധുവിന്റെ പിതാവിന്റെ പരാതി പ്രകാരം സ്ഥലത്തെത്തിയ പൊലിസുമായി സംഘം ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ് നടത്തിയ പൊലിസ് ബലം പ്രയോഗിച്ചാണ് സംഘത്തെ മാറ്റിയത്.


മള്‍ട്ടി നാഷണല്‍ കമ്പനി ജീവനക്കാരാണ് വിവാഹിതരായ യുവാവും യുവതിയും ഇവരുടെ വിവാഹം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, സംസ്ഥാന ഓഫിസില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും ശര്‍മ വ്യക്തമാക്കി.



Sharing is Caring