ശിശുക്ഷേമ സമിതി ദത്തു നൽകിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ഇന്ന് സെക്രട്ടറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തും. രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ലെന്നും സർക്കാരിൻറെ മുന്നിലേക്ക് പ്രശ്നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയിൽ പൊലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആൺകുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നൽകിയിരുന്നു.