കന്യാസ്ത്രീയുടെ മരണം: അന്വേഷണം ഇഴയുന്നു


പത്തനാപുരം: കന്യാസ്ത്രീയെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഒരുമാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ദുരൂഹത സംബന്ധിച്ച സംശയങ്ങള്‍ തീ‌‌‌‌‌‌‌‌ര്‍ക്കേണ്ട പൊലീസാകട്ടെ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിനാണ് പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്കൂളിലെ അദ്ധ്യാപികയായ സിസ്റ്റര്‍ സൂസമ്മയെ (56) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും കെട്ടിടത്തിന്റെ സമീപത്തും മൃതദേഹം കണ്ട കിണറിന്റെ തൂണുകളിലും രക്തക്കറകള്‍ കണ്ടതാണ് സംശയത്തിന് ഇടനല്‍കിയത്. ഇരു കൈത്തണ്ടകളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു.


കൂടാതെ ഇവരുടെ തലമുടി മുറിച്ച നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് പറയുമ്ബോഴും അതിനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. മഠത്തിലെ 44 കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കിടപ്പ് മുറിയില്‍ നിന്ന് 30 മീറ്റര്‍ അപ്പുറമുള്ള കിണറിനടുത്തേക്ക് ചോരവാര്‍ന്ന നിലയില്‍ ഗുളിക കഴിച്ച്‌ അബോധാവസ്ഥയില്‍ എങ്ങനെ എത്തിയെന്ന ചോദ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.




Sharing is Caring