സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയും, സഹോദരൻ ഷൊവിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷകൾ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കുറ്റം സമ്മതിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം സമ്മർദ്ദം ചെലുത്തിയെന്ന് ജാമ്യാപേക്ഷയിൽ റിയ ചക്രവർത്തി ആരോപിച്ചു. പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ചോദ്യം ചെയ്യൽ സംഘത്തിലുണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, നടന്റെ മരണത്തിലെ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാൽപര്യഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിക്കെതിരെ റിപബ്ലിക് ടി.വി സത്യവാങ്മൂലം സമർപ്പിച്ചു. ജനശ്രദ്ധയിലേക്ക് വസ്തുതകൾ എത്തിക്കാൻ അന്വേഷണാത്മക മാധ്യമപ്രവർത്തനം അനിവാര്യമാണ്. ഹർജികൾ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ ലക്ഷ്യമിട്ടാണെന്നും റിപബ്ലിക് ടി.വി വ്യക്തമാക്കി.